Saturday, December 18, 2010

മുള പൊട്ടുമ്പോള്‍ : കവിത-ആര്‍.എന്‍.ഹോമര്‍

ചന്ദനപ്പൂവ് ചിരിച്ചാല്‍
അഴകാണോ സുഗന്ധമാണോ
സന്താപത്തീയ് പടര്‍ന്നാല്‍
കുങ്കുമമാണോ സന്ധ്യയാണോ

തിരുനെല്ലിക്കാട് വിളഞ്ഞാല്‍
തേന്‍മഴയാണോ മലരണിമഞ്ഞാണോ
കിഴക്കേ ഒഴുകും നദി തന്‍ മാറില്‍
പനിനീരാണോ , താരുണ്യം തേക്കും തൈലമാണോ

പാപനാശിനിയില്‍ മുങ്ങിക്കുളിച്ചാല്‍
പുതുജന്മമാണോ ജന്മസാഫല്യമാണോ
മുളം തണ്ടില്‍ തുടങ്ങുന്നു മുളം തണ്ടില്‍ തീരുന്നു
മണ്ണിന്‍റെ  മക്കള്‍ തന്‍ ജീവിതങ്ങള്‍...

നന്മയുടെ പെരുക്കങ്ങള്‍ : മാതാ അമൃതാനന്ദമയി

അഭിവന്ദ്യയായ അമൃതാനന്ദമയിക്ക്,
ഒരു ജനത ഹിരോഷിമയിലും നാഗസാക്കിയിലും അനുഭവിച്ചതിന്‍റെ  മറ്റൊരു ദുരിതമലയാളപ്പകര്‍ച്ചയാണ്   കാസര്‍കോട്ടുകാര്‍ 
എന്‍റോസള്‍ഫാന്‍  മൂലം അനുഭവിക്കുന്നത്. പുരാണങ്ങളിലെ സകലമാനദൈവങ്ങളും കൂടി 
കാസര്‍കോട് വന്ന് അവതരിച്ച്  പ്രഭാവലയങ്ങള്‍ തീര്‍ത്താല്‍പോലും 
ഈ നിരാലംബരുടെ കണ്ണുനീരൊഴിയുമോ? വടക്കന്‍മലബാറുകാരല്ലേ  ,ഇതൊക്കെ അനുഭവിച്ചോട്ടെ 
എന്ന ഉദാസീനഭാവം പൊറുക്കാവതല്ലല്ലോ. കാസര്‍കോട്ടെ എന്‍റോസള്‍ഫാന്‍ബാധിതരെ പുനരധിവസിപ്പിക്കുന്നതിന് 
സര്‍ക്കാര്‍ഭൂമി ലഭ്യമാകുന്ന മുറക്ക് മഠംവകയായിട്ട് വീടുകള്‍ വെച്ചുകൊടുക്കുന്ന പദ്ധതിയുണ്ടല്ലോ . എന്നാല്‍ അതിനുമുന്‍പായി താഴെ വിവരിക്കുന്ന  ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ മഠം ചെയ്യുന്നത് നന്നായിരിക്കും.
ഇടപ്പള്ളിയില്‍ എത്തിപ്പെടാന്‍ കഴിയുന്ന എന്‍റോസള്‍ഫാന്‍ബാധിതര്‍ക്ക്
 അമൃത ആശുപത്രിയില്‍ സൌജന്യ ചികിത്സ നല്‍കുക. 
കാസര്‍കോട് നിന്ന് ദൂരേയ്ക്ക് യാത്ര ചെയ്യാന്‍ കഴിയാത്ത രോഗികളെ 
ചികിത്സിക്കാന്‍ അമൃത ഹോസ്പിറ്റല്‍ മൊബൈല്‍ മെഡിക്കല്‍ യുനിട്ടിന്‍റെ നേതൃത്വത്തില്‍ കാസര്‍കോട് ചെന്ന് ചികിത്സ നല്‍കുക.
സാമ്പത്തികശേഷി ഇല്ലാത്ത  എന്‍റോസള്‍ഫാന്‍ ബാധിതരെ സാമ്പത്തികമായി സഹായിക്കുക. 
അത്തരക്കാര്‍ക്ക് അരിയും,പലവ്യഞ്ജനങ്ങളും നല്‍കി സഹായിക്കുന്നതും ജീവകാരുണ്യപരമായിരിക്കും.
മാതാജി കാസര്‍കോട് സന്ദര്‍ശനം നടത്തുന്നതും ബന്ധപ്പെട്ടവര്‍ക്ക് ആശ്വാസമായിരിക്കും. 

ആര്‍.എന്‍ ഹോമര്‍

Saturday, December 11, 2010

കഥ - ഗ്ലോബല്‍ ട്രീറ്റ്മെന്‍റ് : ആര്‍.എന്‍.ഹോമര്‍

ലൈംഗിക തൊഴിലാളിയായ പുഷ്പയുടെ പക്കല്‍നിന്നും കടം വാങ്ങിയ രൂപയുംകൊണ്ടാണ്‌ കൊച്ചുകുമാരന്‍  കെടാമംഗലത്തുനിന്നും നഗരത്തിലെ ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ കാണാന്‍ പോയത്. ആശുപത്രി ഏതോ സ്റ്റാര്‍ ഹോട്ടലിനെപ്പോലെ തോന്നിച്ചു. പള പള മിന്നുന്ന ടൈലുകള്‍ പാകിയിരിക്കുന്നു. രോഗികളെ വഴി തിരിച്ചുവിടാന്‍ ഇലക്ട്രോണിക് സൈന്‍ബോര്‍ഡുകള്‍. ഭാഗ്യം, ഇംഗ്ലിഷില്‍ കുടാതെ മലയാളത്തിലും എഴുതിക്കാണിക്കുന്നുണ്ട്. പുരുഷന്മാര്‍ക്കുള്ള വഴി, സ്ത്രീകള്‍ക്കുള്ള വഴി എന്നിങ്ങനെ രണ്ടു ചുണ്ടാണികള്‍ തെളിഞ്ഞുനില്‍ക്കുന്നു. സംശയമേതുമില്ലാതിരുന്നതിനാല്‍  കൊച്ചുകുമാരന്‍ പുരുഷന്മാര്‍ക്കുള്ള വഴിയെ നടന്നു. കുറച്ചു നടന്നപ്പോള്‍ വീണ്ടും ചുണ്ടാണി. കഴുത്തിനുമുകളില്‍ രോഗമുള്ളവര്‍ക്കുള്ള വഴി, കഴുത്തിനു താഴെ രോഗമുള്ളവര്‍ക്കുള്ള വഴി.കൊച്ചുകുമാരന് കഴുത്തിനുമുകളിലാണ് രോഗമെന്നതിനാല്‍ അയാള്‍ അതുവഴി നടന്നു. കുറച്ച്കൂടി ചെന്നപ്പോള്‍ വീണ്ടും ചുണ്ടാണി. ഗുരുതരമായ രോഗമുള്ളവരുടെ വഴി, ഗുരുതരമല്ലാത്ത രോഗമുള്ളവരുടെ വഴി. കൊച്ചുകുമാരന് രോഗം ഗുരുതരമായിരുന്നതിനാല്‍ ആ വഴിയെ നടന്നു. പിന്നെയും ചുണ്ടാണികള്‍. പണമുള്ളവര്‍ക്കുള്ളവഴി, പമില്ലാത്തവര്‍ക്കുള്ള വഴി. അയാള്‍ക്ക് സന്തോഷമായി. മില്ലാത്തവര്‍ക്ക് പ്രത്യേകം വഴിയുണ്ടല്ലോ. അയാള്‍ അതുവഴി അതിവേഗം നടന്നു. ഒരു മൈക്ക് അനൌണ്‍സ്മെന്‍റ് കേള്‍ക്കുന്നുണ്ട്. "കെടാമംഗലത്തെക്കുള്ള ബസ്, ചിത്തിര ഉടനെ പുറപ്പെടുന്നതാണ്".ഇതെന്തൊരു മറിമായം...,ബസ് സ്റെറഷന്‍!